കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ കെ.എസ്.ഇ.ബി സെക്ഷനുകളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി നഗരസഭ അടിയന്തര യോഗം വിളിച്ചു ചേർത്തു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

നഗരസഭയുടെ പരിധിയിൽ വരുന്ന പ്രധാന സെക്ഷനുകളായ ബിഗ് ബസാർ കുന്നംകുളം, പഴഞ്ഞി, കാണിപ്പയൂർ, ഗുരുവായൂർ എന്നിവടങ്ങളിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളും പൊതുജനങ്ങളുടെ പരാതികളും ചർച്ച ചെയ്യാനും അവയ്ക്ക് വേഗത്തിൽ പരിഹാരം കാണാനുമാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

വർദ്ധിച്ചുവരുന്ന വൈദ്യുതി തടസ്സങ്ങൾ, വോൾട്ടേജ് വ്യതിയാനം, അറ്റകുറ്റപ്പണികളിലെ താമസം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പരാതികളിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്രയും വേഗം ഇടപെട്ട് പരിഹാരം കാണണമെന്ന് ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി. സോമശേഖരൻ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണ്‍ ആർഷ ബിജു, കക്ഷി നേതാക്കളായ ഷാജി ആലിക്കല്‍, സോമന്‍ ചെറുകുന്ന്, ശ്രീജിത്ത്, വിവിധ കൗൺസിലർമാര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ കെ.സുരേഷ്, ടി.കെ.ജിതേഷ്, പ്രിന്‍സ്, ജസ്റ്റിന്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.കെ മനോജ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ബിനയ് ബോസ് എന്നിവര്‍ പങ്കെടുത്തു.

